
മുംബൈ: മഹാത്മാഗാന്ധി വധക്കേസിലെ പ്രതി നാഥുറാം ഗോഡ്സെ സജീവ ആർ.എസ്.എസ്. അംഗമായിരുന്നെന്ന് വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ. സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണ് സത്യകിയുടെ വെളിപ്പെടുത്തൽ.
ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ തന്റെ മുത്തച്ഛനായ വിനായക് സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്നാണ് സത്യകിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കേസ് പുണെയിലെ പ്രത്യേക കോടതിയിൽ പരിഗണിക്കുകയാണ്.
മഹാത്മാഗാന്ധി വധക്കേസിൽ തന്റെ അമ്മയുടെ പിതാവായ ഗോപാൽറാവു ഗോഡ്സെയും വിനായക് സവർക്കറും പ്രതികളായിരുന്നുവെന്നും സത്യകി കോടതിയിൽ പറഞ്ഞു. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ സഹോദരനായിരുന്നു ഗോപാൽ ഗോഡ്സെ.
നാഥുറാം ഗോഡ്സെയും വിനായക് സവർക്കറും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഗോപാൽ ഗോഡ്സെയും ആർ.എസ്.എസ്. അംഗമായിരുന്നുവെന്നും സത്യകി മൊഴി നൽകി. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ സവർക്കറുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് കേസിലെ പ്രധാന ആരോപണം.










